തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലുണ്ടായത് ദയനീയ പരാജയമാണെന്ന് സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. സംസ്ഥാനത്തൊട്ടാകെ ഉണ്ടായ ഇടതുപക്ഷ മുന്നേറ്റത്തോടൊപ്പം മുന്നേറാന്‍ എറണാകുളം ജില്ലക്ക് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃപ്പുണിത്തുറ ഉള്‍പ്പെടുന്ന നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് സംഘടനാ പരിമിതികളുണ്ടായതായി കാണുന്നുവെന്നും ജില്ലാ നേതൃത്വം ഇത് കൈകാര്യം ചെയ്തതില്‍ കുറവ് സംഭവിച്ചതായും സി.പി.എം റിപ്പോര്‍ട്ട് അടിവരയിടുന്നു.
തൃപ്പുണിത്തുറ, മൂവാറ്റുപ്പുഴ ഉള്‍പ്പെടുന്ന സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെട്ടെന്നും 2015 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് മുന്നേറാന്‍ കഴിയുന്നില്ലായെന്നത് പരിശോധിക്കപ്പെടണമെന്നും സി.പി.എം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എല്‍.ഡി.എഫിന് 39.31 ശതമാനവും യു.ഡി.എഫിന് 42.8 ശതമാനവും എന്‍.ഡി.എക്ക് 8.78 ശതമാനവുമാണ് ജില്ലയിലെ വോട്ടിംഗ് ശതമാനം.
ജില്ലയിലെ ട്വന്റി-20 സ്വാധീനത്തെയും സി.പി.എം വിമര്‍ശനവിധേയമാക്കുന്നു. ട്വന്റി-20 വോട്ട് പിടിച്ചതു കൊണ്ട് രണ്ട് മുന്നണികളുടെയും വോട്ട് കുറഞ്ഞതായി കാണുന്നതായും 1,45,664 വോട്ട് (7.27%) വോട്ട് ട്വന്റി-20 പിടിച്ചതില്‍, പാര്‍ട്ടി വോട്ടും നഷ്ടപ്പെട്ടത് ഗൗരവമായി കാണണമെന്നും സി.പി.എം പറഞ്ഞു.
കഴിഞ്ഞ തവണ പാലക്കാട് മൂന്നാം സ്ഥാനത്ത് പോയതിനെതുടര്‍ന്ന് സംസ്ഥാന കമ്മിറ്റി നേരിട്ട് അന്വേഷണം നടത്തി എം.വി. ഗോവിന്ദന് നല്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെന്നും പറയുന്നു. ഇ. ശ്രീധരെന്റ സ്ഥാനാര്ഥിത്തോടെ ബി.ജെ.പി വിജയത്തിന് കൂടുതല്‍ ശ്രമിച്ചു.
കോണ്‍ഗ്രസ് വോട്ടിനൊപ്പം പാര്‍ട്ടിക്ക് കിട്ടിയിരുന്ന വോട്ടുകളും നഷ്ടപ്പെട്ടു. ഈ സാഹചര്യം കണ്ട് ആവശ്യമായ സംഘടനാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കിട്ടിപ്പോന്ന ന്യൂനപക്ഷ വോട്ടുകള്‍ പൂര്‍ണമായി ലഭിച്ചില്ല.
പാലക്കാട് സ്വാധീന കേന്ദ്രങ്ങളില്‍പോലും കുറവുണ്ടായി. അപമാനകരമായ മൂന്നാം സ്ഥാനമാണ് കിട്ടിയത്. ബി.ജെ.പി വലിയ കേന്ദ്രീകരണം നടത്തിയപ്പോള്‍ അതിനനുസരിച്ച് സംഘടനാ സംവിധാനം ഒരുക്കുന്നതില്‍ ജില്ല നേതൃത്വത്തിന് വന്ന കുറവും പരിശോധിക്കണം.
പിറവം മണ്ഡലത്തില്‍ കാല്‍ലക്ഷം വോട്ടിന്റെ കനത്ത തോല്‍വി സംഭവിക്കാനിടയായത് പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Comments