ആയുർവേദ സംസ്കൃതിയെ ലോകനെറുകയിൽ രേഖപ്പെടുത്താൻ കാലം നിയോഗിച്ച ഭിഷഗ്വരൻ ഡോ പി.കെ. വാര്യർ.ആയുർവേദ ചികിത്സക്കും ഗവേഷണത്തിനുമുള്ള രാജ്യത്തെതന്നെ ആദ്യ കേന്ദ്രമാക്കി കോട്ടക്കൽ ആര്യവൈദ്യശാലയെ മാറ്റിയെടുത്ത ഡോ. പി.കെ. വാര്യർ പാരമ്പര്യ വിധികളിൽനിന്ന് വ്യതിചലിക്കാതെതന്നെ ശാസ്ത്ര സാങ്കേതിക വിദ്യകളെക്കൂടി കൂട്ടുപിടിച്ച് ആയുർവേദ കേരളത്തിന്റെ ‘തലസ്ഥാന’മാക്കി കോട്ടക്കലിനെ മാറ്റി.
പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരുമടക്കം വിവിഐപികൾ ഡോ.പി.കെ.വാര്യരുടെ സ്നേഹസ്പർശം തേടി കോട്ടക്കലിലേക്ക് എത്തിയിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യരുടെ അനന്തരവനായ പി.കെ.വാര്യർ അമ്മാവൻ തുടങ്ങിവച്ച സ്ഥാപനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വളർത്തി എടുത്തു.ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ എന്ന ഗ്രാമത്തില്‍ ഒരു ഇടത്തരം കുടുംബത്തില്‍ 1921 ജൂണ്‍ 5 നാണ് പന്ന്യംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ ജനിക്കുന്നത്. ശ്രീധരന് നമ്പൂതിരിയുടെയും പന്ന്യംപള്ളി കുഞ്ഞിവാരസ്യാരുടെയും മകനായിട്ടായിരുന്നു ജനനം.. കോട്ടക്കല്‍ രാജാസ് ഹൈസ്കൂളില്‍ ആണ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വൈദ്യപഠനം പൂര്‍ത്തിയാക്കിയത് വൈദ്യരത്നം പി.എസ് വാരിയര്‍ ആയുര്‍വേദ കോളേജിലായിരുന്നു. ആര്യ വൈദ്യപാഠശാലയായാണ് ഈ സ്ഥാപനം അറിയപ്പെട്ടത്. 1942 ല്‍ അദ്ദേഹം സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും അതിന്റെ ഭാഗമമാകുകയും ചെയ്തു.
ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായിരുന്നുഅദ്ദേഹം. വിവിധ സാംസ്കാരിക സംഘടനകളുടേയും നേതൃ പദവികൾ വഹിച്ചു. അദ്ദേഹത്തിെൻറ പ്രബന്ധങ്ങളുടേയും പ്രഭാഷണങ്ങളുടേയും സമാഹാരമാണ് “പാദമുദ്രകൾ’ എന്ന പ്രൗഢഗ്രന്ഥം. “സ്മൃതിപർവം’ എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയും ജനപ്രീതി നേടി. 1992 മുതൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനാണ്. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിന് സമർപ്പിക്കുകയുണ്ടായി.