ഡോ.വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വന്ദനയുടെ അച്ഛന് കെ ജി മോഹന്‍ദാസ് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറയുക. പ്രതി സന്ദീപിൻ്റെ ജാമ്യാപേക്ഷയിലും കോടതി വിധി പറയും.
2023 മേയ് പത്തിന് രാത്രിയിലാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദന കുത്തേറ്റു മരിച്ചത്. പൊലീസ് മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുവന്ന സന്ദീപ് എന്ന പ്രതി അക്രമാസക്തനായതിനെത്തുടർന്ന് കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും ഇതു മറച്ചുെവച്ചാണ് അന്വേഷണം നടത്തുന്നതെന്നും അതിനാൽ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നും ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു.
അതേസമയം കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് നടന്നതെന്നും സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.