മദ്യപിച്ച് ബസോടിച്ച ഡ്രൈവർമാർക്കെതിരെ നടപടി; എടിഒ അടക്കം അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ksrtc
 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ അഞ്ച് ജീവനക്കാർക്ക് സസ്‌പെൻഷൻ. മദ്യപിച്ച് ബസ് ഓടിച്ച മൂന്ന് ഡ്രൈവർമാരെയും ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയുമാണ് സസ്‌പെൻഡ് ചെയ്തത്. സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒ യെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കോട്ടയം ജില്ലയിലെ വൈക്കം യൂണിറ്റിലെ ഡ്രൈവര്‍ സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ലിജോ സി ജോണ്‍ എന്നിവരെയും മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവര്‍ വി രാജേഷ് കുമാറിനെയും മദ്യപിച്ച് ജോലി ചെയ്‌തെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. 

ഫെബ്രുവരി 13 ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് വൈക്കം യൂണിറ്റിലെ ഡ്രൈവര്‍  സി ആര്‍ ജോഷി, തൊടുപുഴ യൂണിറ്റിലെ ഡ്രൈവര്‍ ലിജോ സി ജോണ്‍ എന്നിവര്‍  മദ്യപിച്ച് ബസ് ഓടിച്ചതായി കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ പിടിയിലായ ഇവരെ 'ഞാന്‍ ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല' എന്ന് ആയിരം പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഇരുത്തി എഴുതിപ്പിച്ചത് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതും കെഎസ്ആര്‍ടിസിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്തത്. ഫെബ്രുവരി 21 നാണ് വാഹന പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ കണ്ടെത്തിയത്. ഇയാളെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് സർവ്വീസ് മുടങ്ങി. കെഎസ്ആർടിസിക്ക് 7,000 രൂപ വരുമാന നഷ്ടവും ഇതിലൂടെ ഉണ്ടായിരുന്നു.

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പത്തനംതിട്ട ​ഗ്യാരേജിലെ സ്റ്റോർ ഇഷ്യൂവർ വി ജെ പ്രമോദാണ് സസ്പെൻഡ് ചെയ്യപ്പെട്ട ഡിപ്പോ ജീവനക്കാരൻ. മാർച്ച് 2 ന് ഡ്യൂട്ടിക്കെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ  പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു. ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിയിൽ ഹാജരാകുകയോ, ജോലിക്കിടയിൽ മദ്യപിക്കുകയോ, മദ്യപിച്ച് ഓഫീസ് പരിസരത്ത് പ്രവേശിക്കുകയോ ചെയ്യരുതെന്ന സിഎംഡിയുടെ ഉത്തരവ് ലംഘിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ.

അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് തൊടുപുഴ ക്ലസ്റ്റർ  ഓഫീസർ വി എസ്   സുരേഷിന്റെ (അസി ട്രാൻസ്പോർട്ട് ഓഫീസർ) ക്യാബിനിൽ വെച്ച്  നടന്ന യോഗത്തിൽ അസിസ്റ്റ്റ്റ് ജാക്സൻ ദേവസ്യയുമായി വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് ജാക്സൻ ദേവസ്യയെ കൈയ്യേറ്റം ചെയ്ത സംഭവത്തിലാണ് വി എസ് സുരേഷിനെ സസ്പെൻഡ് ചെയ്തത്. പ്രവർത്തിയിലും, പെരുമാറ്റത്തിലും മാതൃക കാട്ടേണ്ട മേലുദ്യോ​ഗസ്ഥൻ  മറ്റ് ഉദ്യോ​ഗസ്ഥരുടെ മുന്നിൽ വെച്ച് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതും കീഴ്‌ജീവനക്കാരനെ കൈയ്യേറ്റം ചെയ്തതും ​ഗുരുതര  അച്ചടക്ക ലംഘനമാണെന്ന്  കണ്ടെത്തിയതിനെ തുടർന്നാണ് സുരേഷിനെ സസ്പെൻഡ്  ചെയ്തത്.