കോഴിക്കോട്:ഡി.സി.സി പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി.പട്ടികയില്‍ ചർച്ച നടന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദങ്ങളെ പരസ്യമായി തള്ളിയാണ് വിവിധ നേതാക്കൾ രംഗത്തെത്തിയത്.അതേസമയം, പട്ടികയെ അനുകൂലിക്കുന്ന നിലപാടാണ് കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ കൈക്കൊണ്ടത്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പറയാൻ പാടില്ലായിരുന്നു. അവർ മുമ്പെടുത്ത തീരുമാനങ്ങളിൽ ഒരുപാട് പേർക്ക് അതൃപ്തിയുണ്ടായിരുന്നു. അന്നെല്ലാം അതംഗീകരിച്ചാണ് മറ്റുള്ളവർ മുന്നോട്ട് പോയത്. അതെങ്കിലും അവര്‍ മനസിലാക്കണമായിരുന്നു. നേതൃത്വം മാറിയത് ഇനിയെങ്കിലും അംഗീകരിക്കണം. പതിനെട്ട് വര്‍ഷം അവര്‍ രണ്ട് പേരും മാത്രമായി തീരുമാനിച്ചതല്ലേ. ഇനി പുതിയ നേതത്വത്തെ അംഗീകരിക്കാന്‍ അവര്‍ തയ്യാറാവണം. ഇനിയും പഴയതുപോലെ എല്ലാം വീതംവെച്ച് കൊടുക്കാന്‍ കഴിയില്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചത്.
ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണ് തന്റെ പേര് വലിച്ചിഴച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചോദിച്ചത് പാനലാണ്. അതിനാലാണ് മൂന്ന് പേര് കൊടുത്തത്. നാട്ടകം സുരേഷ്, ഫിൽസണ്‍ മാത്യൂ, ജോമോൻ ഐക്കര എന്നിവരുടെ പേരുകളാണ് നിർദേശിച്ചത്. പാനൽ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് കൊടുത്തു. അല്ലെങ്കിൽ ചർച്ച ചെയ്തു ഒരു പേര് കൊടുത്തേനെ.ഇടുക്കിയിലെ പ്രസിഡന്റിനെ താൻ നിർബന്ധിച്ചു വച്ചതാണെന്ന് വാർത്തകൾ വന്നു. അദ്ദേഹത്തെ തനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ പേര് താൻ പറയുമെന്ന് അദ്ദേഹം പോലും വിചാരിക്കുന്നില്ല.കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാർക്കായി ചർച്ച നടത്തിയില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം അനുസരിച്ച് മുന്നോട്ട് പ്രവർത്തിക്കും. ഇതിനുമുൻപും പുനഃസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടക്കുന്നതുകൊണ്ട് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മാറ്റിനിർത്തി കേരളത്തിലെ ഒരു ജില്ല കമ്മിറ്റിയുടെയോ കെ.പി.സി.സിയുടെയോ പുന:സംഘടന നടക്കും എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. അവരോടൊക്കെ ചർച്ച നടത്തിയിട്ടുമുണ്ട് അവരെല്ലാം നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. ഇരുവർക്കും അഭിപ്രായ വ്യത്യാസം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സസ്പെൻഡ് ചെയ്തവരെ എല്ലാക്കാലത്തേക്കും തള്ളിക്കളഞ്ഞതല്ല. പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും പി.ടി. തോമസ് വ്യക്തമാക്കി.
അംഗത്വം റദ്ദാക്കാൻ സാധിച്ചേക്കും, കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കാൻ സാധിക്കില്ല. തന്റെ കൂടി രക്തം കൊടുത്ത് വളർത്തിയ പാർട്ടിയാണിത്. എന്നും കോൺഗ്രസുകാരനായിരിക്കും. അച്ചടക്കം ലംഘിച്ചെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം പരസ്യപ്രതികരണം തിരുത്താം. സദുദ്ദേശപരമായ വിമർശനം പാടില്ലെങ്കിൽ കോൺഗ്രസ് പാർട്ടിയല്ലാതാകും. ഇപ്പോൾ പ്രതികരിച്ചത് ഭാവിയിൽ കുറ്റബോധം തോന്നാതിരിക്കാനാണ്. കെ. സുധാകരനോട് വിയോജിപ്പില്ല. വിമർശനമുയർന്നവർ അത് ഉൾക്കൊള്ളാൻ തയാറാകണമെന്നും കെ. ശിവദാസൻ നായർ അഭിപ്രായപ്പെട്ടു.
ഹൈകമാൻഡ് തീരുമാനത്തെ കുറിച്ച് പ്രാഥമിക വിവരമല്ലാതെ മറ്റ് വിശദാംശങ്ങൾ അറിയില്ല. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തിയോ ഇല്ലയോ എന്ന കാര്യങ്ങൾ അറിയില്ല. നിലവിലെ കാര്യങ്ങൾ വളരെ ദൗർഭാഗ്യകരമാണ്. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനസിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളുമായി മുന്നോട്ടുപോകരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്.
ഡി സി സി പുനഃസംഘടന പട്ടിക നിലവിലെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണെന്ന് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ചകളാണ് ഇത്തവണ നടന്നത്. എം പി, എംഎൽഎമാർ, മുൻ പ്രസിഡൻ്റുമാർ എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചർച്ച നടന്നു, മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തിയെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.