ആലപ്പുഴ: കോടതിയിൽ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ വീണ്ടും മുങ്ങി. ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് റിപ്പോർട്ട് നൽകിയതറിഞ്ഞാണ് യുവതി കോടതിയിൽ നിന്ന് മുങ്ങിയത്.
രാവിലെ 11 മണിയോടെയാണ് വ്യാജ അഭിഭാഷക സെസി സേവ്യർ ആലപ്പുഴ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയത്. ജാമ്യം ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 417, 419 വകുപ്പ് പ്രകാരമുളള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നതെന്ന് അറിഞ്ഞാണ് കീഴടങ്ങാനെത്തിയത്.
എന്നാൽ ഐപിസി 420 വകുപ്പും കൂടി ചുമത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കീഴടങ്ങൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ സെസി സേവ്യർ കോടതിയിൽ നിന്ന് മുങ്ങി. പിന്നാലെ ജാമ്യ ഹരജിയിൽ നിന്നും പിന്മാറി.
അഭിഭാഷകരുടെ സഹായത്തോടെയാണ് സെസി മുങ്ങിയത്. കോടതിയുടെ പുറകുവശത്തെ വാതില്‍ വഴി കാറില്‍ കയറിപ്പോകുകയായിരുന്നെന്ന് അഭിഭാഷകര്‍ പറയുന്നു.
രാവിലെ മുതൽ കോടതിയിൽ ഉണ്ടെന്ന് അറിഞ്ഞിട്ടും കേസ് അന്വേഷിക്കുന്ന ആലപ്പുഴ നോർത്ത് പൊലീസ് സെസിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവര്‍ത്തിക്കുന്നെന്ന സംശയത്തെ തുടര്‍ന്ന് ആലപ്പുഴ ബാര്‍ അസോസിയേഷന് നേരത്തെ ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്കിയ നമ്പറില്‍ ഇങ്ങനെ ഒരു പേരുകാരി ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരുന്നത്. ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു.
Comments