കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. പാലാഴി സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത നാല്പതിനായിരം രൂപയാണ് തിരികെ ലഭിച്ചത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ് വഴി സുഹൃത്തിന്റെ വീഡിയോ ദൃശ്യം വ്യാജ്യമായി നിര്‍മിച്ചായിരുന്നു പണം തട്ടിയത്. കേസില്‍ ഗുജറാത്ത് മുംബൈ, താനെ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടിയിരുന്നു.
പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനില്‍ നിന്നാണ് 40,000 രൂപ തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തിന്റെ വീഡിയോ വ്യാജമായി എ.ഐയിലൂടെ സൃഷ്ടിച്ചാണ് രാധാകൃഷ്ണനില്‍ നിന്നും പണം തട്ടിയത്. തട്ടിപ്പ് മനസിലായതിന് പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്കി. തുടര്‍ന്നാണ് പ്രതികളിലേക്ക് പൊലീസ് എത്തുന്നത്.
സമാനമായ രീതിയില്‍ പലരില്‍ നിന്നായി സംഘം പണം തട്ടിയതായി പൊലീസ് കണ്ടെത്തി. പ്രതികളുടെ അക്കൗണ്ട് നേരത്തെ തന്നെ പൊലീസ് മരവിപ്പിച്ചിരുന്നു. നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന് രാധാകൃഷ്ണന്റെ കേസില്‍ കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പണം ക്രെഡിറ്റ് ആയതായി രാധാകൃഷ്ണന് സന്ദേശം ലഭിച്ചത്.