തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്ഭവന് ഉപരോധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. 25,000 പേരാണ് രാജ്ഭവന് ഉപരോധത്തില്‍ പങ്കെടുത്തത്. ബാക്കി ജനം തനിക്കൊപ്പമെന്നും ഗവര്‍ണര്‍ പറഞ്ഞു.
എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ രാജിവെക്കുമെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ല. ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ ഇടപെടും. ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോള്‍ അത്തരം സാഹചര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നതായിരിന്നു എൽഡിഎഫിൻറെ രാജ്ഭവൻ ധർണ. മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ധർണ ഉദ്ഘാടനം ചെയ്തു. ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങളും പങ്കാളികളാകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിലെ ഗവര്‍ണര്‍ ഇവിടെ ചെയ്യുന്നത് തന്നെയാണ് തമിഴ്നാട്ടിലെ സര്‍ക്കാരിനോട് അവിടുത്തെ ഗവര്‍ണര്‍ ചെയ്യുന്നതെന്ന് ഡിഎംകെ രാജ്യസഭ നേതാവ് തിരുച്ചി ശിവ പറഞ്ഞു. നിയമസഭ പാസാക്കിയ 20 ബില്ലുകളിൽ ഗവർണർ ആർ എൻ രവി ഒപ്പിട്ടിട്ടില്ലെന്നും തിരുച്ചി ശിവ കുറ്റപ്പെടുത്തി. എൽഡിഎഫിലെ എല്ലാ ഘടകക്ഷി നേതാക്കളും പരിപാടിയുടെ ഭാഗമായി. ഗവർണർ രാജ് ഭവനിൽ ഇല്ലായിരുന്നെങ്കിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
Comments