വടക്കൻ കേരളത്തിലും മഴ ശക്തം; പേര്യ-നെടുമ്പൊയിൽ ചുരത്തിൽ മണ്ണിടിഞ്ഞു

google news
rain
 

കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്തമാകുന്നു. മാനന്തവാടിയിലേക്കുള്ള പേര്യ-നെടുമ്പൊയിൽ ചുരത്തിൽ മണ്ണിടിഞ്ഞു. വ്യാപക മണ്ണിടിച്ചലിനെ തുടർന്ന് നെടും പൊയിൽ മാനന്തവാടി റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. 

കനത്ത മഴയിൽ വയനാട് മുത്തങ്ങ പുഴ കരകവിഞ്ഞു. ദേശീയ പാത 766 തകരപ്പാടിയിൽ വെളളം കയറി ഗതാഗതം തടസപ്പെട്ടു. പേരാവൂർ മേലെ വെള്ളറ എസ്.ടി കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസ്സുള്ള കുഞ്ഞടക്കം മൂന്നു പേർ മരിച്ചു. നെടുംപൊയിൽ, ചിക്കേരി കോളനി, നെടുംപുറം ചാൽ എന്നിവിടങ്ങളിലും ഉരുൾ പൊട്ടി കൃഷിനാശമുണ്ടായി. അടച്ചൂറ്റി പാറയിൽ കൃപ അഗതി മന്ദിരത്തിൽ വെള്ളം കയറി ഇരുപത് വളർത്ത് മൃഗങ്ങളും നിരവധി വാഹനങ്ങളും ഒലിച്ചുപോയി.

കോഴിക്കോട് പെരുവണ്ണാമൂഴി ഡാമീന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. വിലങ്ങാട് ഉരുൾപൊട്ടലും മണ്ണിടച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 150 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും നിർത്തിവെച്ചു.

പാലക്കാട് നെല്ലിയാമ്പതിയിൽ വനത്തിനകത്ത് ഉരുൾ പൊട്ടി. മണ്ണിടിച്ചലുമുണ്ടായി. ഇവിടെ വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹരചര്യത്തിൽ ദുരിതാശ്വസാ ക്യാമ്പും തുറന്നു. മംഗലംഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. 

Tags