സംസ്ഥാനത്ത് കനത്ത മഴ: ഇടുക്കിയിൽ യെല്ലോ അലേർട്ട്; മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. പലയിടങ്ങളിലും ശക്തമായ ഇടിമിന്നലുമുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മെയ് മാസം അവസാനത്തോടെ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
തിങ്കളാഴ്ച സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ പെയ്ത മഴയില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിൽ കഴിഞ്ഞ രണ്ട് മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. തിരുവന്പാടി, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലും ശക്തമായ മഴ അനുഭവപ്പെടുന്നുണ്ട്.
തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന പാലം നേരത്തെ മഴവെള്ളപാച്ചിലിൽ തകർന്നിരുന്നു. ഇതേതുടർന്നാണ് താത്കാലിക നടപ്പാലം നാട്ടുകാർ നിർമിച്ചത്
ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് തുടരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴയാരംഭിച്ചത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്.
താമരശ്ശേരി കൂടത്തായി പാലത്തില്‍ മഴയത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കൂട്ടാലിടയില്‍ കാറിനു മുകളില്‍ മരം വീണ് കാര്‍ തകര്‍ന്നു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇടുക്കിയില്‍ ചൊവ്വാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.