
കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്ത് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. എവിടെ വച്ചാണ് പ്രതിയായ പാകിസ്താൻ പൗരനെ പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ലേയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്തി എൻ.സി.ബി പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
ആഴക്കടൽ ലഹരി വേട്ടയിലെ വിശദമായ അന്വേഷണത്തിന് പ്രതിയായ പാക് പൗരൻ സുബൈർ ദേരഖ്ഷെൻദയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആവശ്യപ്പെട്ടത്. കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് എൻ.സി.ബിയെ എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിമർശിച്ചത്.
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലെയും കസ്റ്റഡി അപേക്ഷയിലെയും പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. രണ്ട് റിപ്പോർട്ടുകളിലും സുബൈറിന്‍റെ ഇറാനിലെ മേല്‍വിലാസമാണു നല്‍കിയിരുന്നത്. അതിനാൽ സുബൈര്‍ പാക്ക് പൗരനല്ലെന്നും ഇറാനിലെ അഭയാര്‍ഥിയാണെന്നും പ്രതിഭാഗം വാദിച്ചു. ഇതോടൊപ്പമാണു പിടികൂടിയ സ്ഥലം സംബന്ധിച്ച വ്യക്തതക്കുറവും പ്രതിഭാഗം ആയുധമാക്കിയത്. ലഹരി പിടികൂടിയത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍നിന്നല്ലെന്നു വാദിച്ച പ്രതിഭാഗം ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി.
ഇതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ എന്‍സിബിക്കും കഴിഞ്ഞില്ല. രേഖകളിലും വ്യക്തതയുണ്ടായിരുന്നില്ല. നാവികസേനയാണ് ബോട്ട് പിടികൂടിയതെന്നും അത്തരം വിവരങ്ങള്‍ കൈമാറുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് എന്‍സിബിയുടെ വിശദീകരണം. പ്രതിയെ അഞ്ച് ദിവസത്തേക്കു കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍സിബിയുടെ ആവശ്യം. ഈ മാസം പതിമൂന്നിനാണ് പാക്ക് ബോട്ടില്‍ കടത്തിയ 2,525 കിലോ മെത്താംഫെറ്റമിന്‍ നേവിയുടെ സഹായത്തോടെ എന്‍സിബി പിടികൂടിയത്.
കേസ് നാളെ രാവിലെ 11ന് കോടതി വീണ്ടും പരിഗണിക്കും.