കൊച്ചി: ജനങ്ങളോടുള്ള പൊലീസ് പെരുമാറ്റത്തിന് എതിരെ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ജനങ്ങളുമായി ഇടപെടുമ്പോള്‍ മാന്യമായ ഭാഷ പ്രയോഗിക്കണമെന്ന് കോടതിയുടെ പരാമര്‍ശം. എടാ, എടി തുടങ്ങിയ വിളികള്‍ പാടില്ല. ഇതു സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും കോടതിയുടെ നിർദേശം.
തൃശൂര്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പോലീസ് അതിക്രമ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേരളത്തില്‍ അടുത്തിടെ പോലീസിന്റെ പെരുമാറ്റത്തിനെതിരേ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അച്ഛനെയും മൂന്നാംക്ലാസുകാരി മകളെയും റോഡിൽ പരസ്യവിചാരണ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ദക്ഷിണ മേഖല ഡിഐജി ഹർഷിത അട്ടല്ലൂരിയെ നിയോഗിച്ചിരുന്നു.
നോക്കുകൂലി സമ്പ്രദായം നിര്‍ത്തലാക്കണമെന്ന സുപ്രധാന നിര്‍ദേശവും ഇതേ ബെഞ്ച് ഇന്ന് മുന്നോട്ടുവെച്ചിട്ടുണ്ട്. കേരളത്തിന് ഭൂഷണമല്ല നോക്കുകൂലി, ഇത് കേരളത്തിനെതിരായ പ്രചാരണത്തിന് കാരണമാകുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികളുടെ പ്രശ്നങ്ങള്‍ നിയമപരമായാണ് പരിഹരിക്കേണ്ടത്, പരിഹാരം നോക്കുകൂലി അല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലംമുതല്‍ നോക്കുകൂലിക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Comments