ന്യൂഡല്‍ഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്കി. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതിന്റെ പശ്ചാത്തലത്തിലാണിത്. എളമരം കരീം, ബിനോയ് വിശ്വം, എം.വി. ശ്രേയാംസ് കുമാര്‍, വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടന് എന്നിവര്‍ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണു നോട്ടീസ് നല്‍കിയത്.
ലക്ഷദ്വീപ് നിവാസികളുടെയും ജനപ്രതിനിധികളുടെയും അഭ്യർഥനയെ തുടർന്നാണ് എംപിമാർ ദ്വീപ് സന്ദർശിക്കാൻ തീരുമാനിച്ചത്. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്ട്രേറ്റർക്ക് കീഴിൽ നടപ്പിലാക്കിയിട്ടുള്ള പരിഷ്കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം.
ഇത് പാർലമെന്റ് അംഗങ്ങളോടുള്ള അവഹേളനമാണെന്നും അഡ്മിനിസ്ട്രേറ്ററോട് പാർലമെന്റ് വിശദീകരണം തേടണമെന്നും ഗുരുതരമായ കൃത്യവിലോപം കാണിച്ച മുഴുവൻ ആളുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.