തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ഗൂഢശ്രമം നടക്കുന്നതായി സിപിഎം. ആശങ്ക വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് ശ്രമം- സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
മാധ്യമങ്ങൾ സംഘപരിവാർ അജണ്ടയ്ക്ക് കുഴലൂതുകയാണ്. രാജ്യത്തിന്റെ ധനകാര്യ മേഖല ധന മൂലധന ശക്തികൾക്ക് വിട്ട് കൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് ഇതിന്റെ പിന്നിലുള്ളത്.
ഒറ്റ പൈസ പോലും നിക്ഷേപകർക്ക് നഷ്ടമാകില്ലെന്നും അവ സർക്കാർ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഉയർന്നുവന്ന പ്രശ്നങ്ങളിൽ ശരിയായ പരിശോധന സംസ്ഥാന സർക്കാർ നടത്തുകയും, ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ആശങ്കകൾ വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്. മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്.
എന്നാൽ കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും വിശദീകരിക്കുന്നു. എന്നാൽ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.
Comments