കണ്ണൂര് : തന്റെ ആകെയുള്ള സമ്പാദ്യമായ വീടും സ്ഥലവും ദാനം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് കണ്ണൂരിലെ ബീഡി തൊഴിലാളിയായ ജനാർദ്ദനൻ ചേട്ടൻ. മുഖ്യമന്ത്രിയുടെ വാക്സീൻ ചലഞ്ചിലേക്ക് അഞ്ച് പതിറ്റാണ്ട് കാലത്തെ തന്റെ സമ്പാദ്യമായ രണ്ട് ലക്ഷം രൂപ നൽകിയതോടെയാണ് ജനാർദ്ദനൻ ചേട്ടൻ ജനശ്രദ്ധ നേടുന്നത്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും തളരാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഒരു മടിയുമില്ലാതെ അദ്ദേഹം സംഭാവന നല്കിയത്. വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്ക് നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു അന്ന് ജനാർദ്ദനൻ പറഞ്ഞത്. പേര് പോലും വെളിപ്പെടുത്താതെയായിരുന്നു വാക്സീൻ ചലഞ്ചിനായി ജനാർദ്ദനൻ പണം നൽകിയത്.
വസ്തുവും വീടും നൽകുന്നതിന് പകരം ഇരുപത് ലക്ഷം രൂപ മക്കൾക്ക് നൽകണമെന്നും, ബാക്കി തുക മുഴുവൻ ജനോപകരമായ കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്ക് ഉപയോഗിക്കാമെന്നാണ് ജനാർദ്ധനൻ അറിയിച്ചു. വാക്സീൻ ചലഞ്ചിലൂടെ കിട്ടിയ തുക കൊവിഡ് പ്രതിരോധത്തിന് കരുതൽ ധനമായി മാറ്റിവയ്ക്കണമെന്നും ജനാർദ്ദനൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ജനാർദ്ദനനെ ഈ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു.
Comments