കോട്ടയം: നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പിതാവ് ഉയർത്തിയത് സാമൂഹ്യ തിന്മയ്ക്കെതിരായ ജാഗ്രതയെന്നാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
ബിഷപ്പിന്റേത് മയക്കുമരുന്നിനെതിരായ ജാഗ്രതാ നിർദേശമാണ്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ ചിലർ വളച്ചൊടിക്കാൻ ശ്രമിച്ചു. ഇത് സമൂഹത്തിന്റെ പൊതു താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
ബിഷപ്പിന്റെ പരാമര്‍ശം വിവാദമാക്കാന്‍ പ്രത്യേക അജണ്ടയുണ്ട്. മയക്കുമരുന്ന് സാമൂഹിക വിപത്താണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വളച്ചൊടിക്കേണ്ടതില്ലെന്നും ജോസ് കെ. മാണി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
ബിഷപ്പിന്റെ പരാമര്‍ശം വിവാദമായി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോസ് കെ. മാണിയുടെ പ്രതികരണം. വിഷയത്തില്‍ ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതികരണം വൈകുന്നതില്‍ സഭയ്ക്കുള്ളിലും അണികള്‍ക്കിടയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.