കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരൻ ജോസഫിന്റെ ആത്മഹത്യ പെൻഷൻ ലഭിക്കാത്തത് കാരണമെന്ന വാർത്ത തെറ്റെന്ന് ആവർത്തിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. കഴിഞ്ഞ വർഷം ജോസഫ് പെൻഷൻ കൈപ്പറ്റിയത് 24,200 രൂപയാണ്. കഴിഞ്ഞ ഡിസംബർ മാസം 30-നാണ് അദ്ദേഹം പെൻഷൻ കൈപ്പറ്റിയത്. മകളുടെ പെൻഷൻ ഉള്‍പ്പെടെയുള്ള തുകയാണിതെന്നും സുനില്‍ പറഞ്ഞു.
![chungath](https://anweshanam.com/wp-content/uploads/2024/01/20974500f7c7bb2954343a2c638b4426-40.jpg)
ജോസഫ് സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്നെങ്കിലും മരിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല, സി.പി.എം. പ്രവർത്തകരാണ് ആദ്യം എത്തിയത്. മരണശേഷം മൃതദേഹവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രതിഷേധം നടത്തുകയും ജോസഫിന്റെ മൃതദേഹം സർക്കാർ വിരുദ്ധ ആയുധമാക്കുകയുമാണ് ഉണ്ടായത്. ജോസഫിന്റെ ആത്മഹത്യ അതീവ ദുഃഖകരമാണ്. എന്നാല്‍ ആത്മഹത്യയില്‍ സർക്കാറിനോ പഞ്ചായത്തിനോ ധാർമികമായി ഉത്തരവാദിത്തമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
ജോസഫ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്കിയ കത്ത് എഴുതിയത് ജോസഫും ഒരു പത്രപ്രവർത്തകനും ചേർന്നാണ് എന്നും ജോസഫിന്റെ ആത്മഹത്യാക്കുറിപ്പ് എഴുതിയത് ആരെന്ന് അന്വേഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു സുനില്‍.