കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന് കെ.മുരളീധരന്റെ മറുപടി.
‘ബിജെപിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ആരോപണ വിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍.’- മുരളീധരന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘ഒരു സ്ഥാനാർഥി സ്വന്തം നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകർക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാർത്ഥിക്ക് ലഭിക്കില്ല. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാൻ ഉള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലിൽ പോകേണ്ട ഗതികേടിലാണ്.’– അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം സുരേന്ദ്രനെതിരെ തുറന്നടിച്ച് മുരളീധരന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ മറു ആരോപണങ്ങളുമായി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
‘മോദിക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസ്സിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നത്. അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നു..’ ഇതായിരുന്നു മുരളീധരനെ ഉന്നമിട്ടുള്ള സുരേന്ദ്രന്റെ ആരോപണം.
Comments