കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ എതിര്‍പ്പിന് സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നുള്ള അവസ്ഥയില്‍നിന്ന് നാടിനെ പുരോഗതിയിലേക്ക് നയിക്കുകയാണ് ഏതൊരു സര്‍ക്കാരിൻ്റെയും ലക്ഷ്യം. പദ്ധതിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണത്തിനായി എറണാകുളത്ത് സംഘടിപ്പിച്ച ‘ജനസമക്ഷം സില്‍വര്‍ലൈന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്. കേരളത്തിൽ ഒരു വികസന പ്രവർത്തനവും നടക്കില്ലെന്ന ധാരണ മാറിയിട്ടുണ്ട്. കൊച്ചിയിൽ നടന്ന വിശദീകരണ യോഗത്തിൽ പൗരപ്രമുഖർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകാൻ എതിർത്തവരെ കാര്യങ്ങൾ ബോധ്യപെടുത്താന്‍ കഴിഞ്ഞു. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറി. പൊതുവിദ്യാലയങ്ങളുടെ പുരോഗതി ഇതിന് ഉദാഹരണമാണ്. ആരോഗ്യ മേഖലയിലും മാറ്റങ്ങളുണ്ടായി. പശ്ചാത്തല സൗകര്യം മെച്ചപ്പെട്ടില്ലെങ്കില്‍ നാടിന്റെ പൊതുവികസനത്തെ ബാധിക്കും.
നാടിന് ആവശ്യമുള്ള പദ്ധതികൾ ആരെങ്കിലും എതിർക്കുമെന്ന് കരുതി ഉപേക്ഷിക്കില്ല. എതിർപ്പിന്റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്റെ ധർമം. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച കേരളത്തിലെ ഗെയിൽ പദ്ധതി പൂർത്തിയാകാൻ നടപടി സ്വീകരിക്കാനായി. വലിയ എതിർപ്പ് ഉയർന്ന ആ വിഷയത്തിൽ ഇപ്പോൾ ആർക്കും പരാതിയില്ല. ഇതാണ് നാടിന്റെ അനുഭവം. സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതി നടപ്പാക്കാനാകില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.
കെ റെയിൽ മാത്രമല്ല സർക്കാർ മുന്നോട്ടു വെക്കുന്ന പദ്ധതി. മറ്റുപദ്ധതികളുമുണ്ട്. കെ റെയിൽ ആണ് പ്രധാനപ്പെട്ടത്. സിൽവർ ലൈനുമായി ബന്ധപെട്ട് നിയമസഭയിൽ ചർച്ച ഉണ്ടായില്ലെന്ന് മാധ്യമങ്ങൾ പറയുന്നു, പക്ഷേ ആദ്യം ചർച്ച ചെയ്തത് എംഎൽഎമാരുമായിട്ടാണ്. പ്രധാനപ്പെട്ട കക്ഷി നേതാക്കൾ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്, അടിയന്തിര പ്രമേയ അവതരണ അനുമതി തേടിയതാണ്. പല ഘട്ടങ്ങളിലും മറുപടി സർക്കാർ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചു വെച്ചിട്ടില്ല. എല്ലാം കഴിഞ്ഞ നിയമസഭാ കാലയളവിൽ നടന്ന കാര്യങ്ങളാണ്. ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പദ്ധതി നാടിനു ആവശ്യമാണ് നാടിൻ്റെ വികസനത്തിൽ താത്പര്യമുള്ള എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇപ്പോൾ ഇല്ലെങ്കിൽ എപ്പോൾ എന്ന് കൂടി ആലോചിക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങളുടെ എണ്ണം കുറക്കാനാകുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടിവരുമ്പോള്‍ മികച്ച പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നാണു സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമ പ്രദേശങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ നാലിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കും. പട്ടണങ്ങളില്‍ രണ്ടിരട്ടിയും നല്‍കും. 13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതില്‍ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നല്‍കും. പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈന്മെന്റ് നിശ്ചയിച്ച് അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്.
സാമൂഹ്യ ആഘാതം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തില്‍ പദ്ധതി നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി പരിസ്ഥിതി ദോഷമുണ്ടാക്കില്ലെന്നും പ്രകൃതിയെ മറന്ന് ഒരു വികസനവും നടപ്പാകില്ലെന്നും മുഖ്യമന്ത്രി ചർച്ചയിൽ പറഞ്ഞു.
Comments