‘പാംപ്ലാനി പറഞ്ഞത് യാഥാർത്ഥ്യം, പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു’; തലശ്ശേരി ആർച്ച് ബിഷപ്പിനെ പിന്തുണച്ച് കെ സുധാകരൻ

തിരുവനന്തപുരം: തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ രക്തസാക്ഷി പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ്. പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സിപിഎം വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
കണ്ണൂരില്‍ രക്തസാക്ഷികളായി കൊണ്ടാടുന്നവരെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും അവരെ ബലികൊടുത്തത് ആരാണെന്നും എന്തിനാണെന്നും അറിയാം. ഇതു സംബന്ധിച്ച് ഒരു പരസ്യസംവാദത്തിന് സിപിഐഎം തയാറാണോയെന്നും സുധാകരന്‍ ചോദിച്ചു.
പിണറായി സര്‍ക്കാരിന്റെ വനംവകുപ്പും റവന്യൂവകുപ്പും തമ്മിലടിച്ച് കാട്ടുപോത്തിന്റെ ആക്രമത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടെന്ന് കെ സുധാകരന്‍ ആരോപിച്ചു. കണമലയില്‍ രണ്ടു പേരെ കൊന്ന കാട്ടുപോത്തിനെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് വെടിവച്ചു കൊല്ലാനായിരുന്നു ജില്ലാ കളക്ടറുടെ പരസ്യമായ തീരുമാനം. പരിഭ്രാന്തരായിരുന്ന ജനങ്ങള്‍ക്ക് ഏറെ സ്വീകാര്യമായ ഈ തീരുമാനം ഉടനേ അട്ടിമറിച്ച് മയക്കുവെടി വയ്ക്കാന്‍ തീരുമാനിച്ചത് വനംവകുപ്പാണ്. വകുപ്പുകള്‍ തമ്മിലടിക്കുമ്പോള്‍ മുഖ്യമന്ത്രി ഇടപെടാതെ ഒളിച്ചുകളിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.
നാട്ടുകാരുടെ വെടിയേറ്റ കാട്ടുപോത്താണ് ജനവാസമേഖലയില്‍ കടന്നുകയറി 3 പേരെ കൊന്നതെന്നു പ്രചരിപ്പിക്കുകയും വനംവകുപ്പിനെ വെള്ളപൂശുകയും നിലപാടുകളില്‍ മലക്കംമറിയുകയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയും ചെയ്ത വനംമന്ത്രി നാടിന്റെ ശാപവും വന്യമൃഗങ്ങളുടെ ഐശ്വര്യവുമാണ്. ക്ലിഫ് ഹൗസില്‍ മ്യൂസിക് സിസ്റ്റം ഉള്‍പ്പെടെ 42.90 ലക്ഷം രൂപ മുടക്കിയ തൊഴുത്തില്‍ കന്നുകാലികള്‍ക്കു നല്കുന്നത്ര പരിഗണനയെങ്കിലും മുഖ്യമന്ത്രി നാട്ടിലെ ജനങ്ങള്‍ക്ക് നല്കണമെന്നു സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.