ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ പുറത്ത് വരുന്നു. മരിച്ചവരിൽ ഒരാളും പരിക്കേറ്റ ഒരാളും കാപ്പ കേസ് പ്രതികളാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും കണ്ടെത്തിയതായും വിവരം പുറത്ത് വരുന്നു.
കായംകുളം അപകടം സ്വദേശികളായ ആയിഷ ഫാത്തിമ (25), ബിലാൽ (5), ഉണ്ണിക്കുട്ടൻ (20), റിയാസ് (27) എന്നിവരാണ് മരിച്ചത്. അജ്മി (23), അൻസാഫ് (27 എന്നിവരെയാണ് പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇതിൽ അൻസാഫ്, റിയാസ് എന്നിവരാണ് കാപ്പ കേസിൽ പ്രതികളാണെന്ന് വിവരങ്ങൾ പുറത്ത് വരുന്നത്. ഇരുവരും കായംകുളം സ്വദേശികളാണ്. കാപ്പ കേസ് പ്രതികൾ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടെന്നിരിക്കെ ഇവർ പ്രദേശത്ത് വന്ന് പോകുന്നതിന് ഏതാനും പോലീസുകാർ സഹായം ചെയ്യുന്നതായും വിവരമുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തമാകും.
ഇന്ന് പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ അപ്പോൾ തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും. കാറിൽ 6 പേർ ഉണ്ടായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന 2 പേർക്കും പരുക്കുണ്ട്. ലോറി ഡ്രൈവർ നൗഷാദ്, സഹായി രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
മണൽ കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അഗ്നിശമനസേനയും പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
Comments