കൊല്ലം: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായത് സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങൾ. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു പ്രതി സജാദ് ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയാണെന്ന് വ്യക്തമായിരിക്കുന്നത്.
ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ്. ഇയാൾ ഡിവൈഎഫ്ഐ തുമ്പോളി മേഖലാ ഭാരവാഹിയായിരുന്നു. സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയാണ്. ഏരിയ കമ്മിറ്റിയംഗം ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്.
ഇജാസ് ലഹരികടത്തിയതിന് നാല് മാസം മുൻപും അറസ്റ്റിലായിരുന്നു. അന്നും ഇജാസിനായി ഇടപെട്ടത് കൗൺസിലറും സിപിഎം നേതാവുമായ ഷാനവാസായിരുന്നു.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട ആളുകൾ പാർട്ടിയിലുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചിരുന്നു. ഇജാസിന് പാർട്ടി ബന്ധമുള്ള കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വിശദീകരിക്കുകയും ചെയ്തിരുന്നു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി ആര് നാസര്‍ വ്യക്തമാക്കി.
കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാലയാണ് ഷാനവാസിന്റെ ലോറിയില്‍ നിന്ന് പിടിച്ചെടുത്തത്.ലോറി വാടയ്ക്ക് നല്‍കിയതാണെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.
എന്നാല്‍ ഈ വാദം പൊളിയുന്ന, ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇജാസ് പിടിയിലാകുന്നതിന് നാല് ദിവസം മുമ്പ് ഷാനവാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
Comments