തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന് കത്തയച്ചു. വൃഷ്ടി പ്രദേശങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ വെള്ളം ഉയരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് പരമാവധി കുറച്ചു നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ അതിതീവ്ര മഴയാണ് കാലാവസ്ഥ പ്രവചിച്ചിരിക്കുന്നത്. ജലനിരപ്പ് നിലവിൽ 136 അടിയിലേക്ക് എത്തുകയും ചെയ്തു. ഇതേ തുടർന്ന് ജനങ്ങൾ ആശങ്കയിലാണ്. രാത്രിയില്‍ അപ്രതീക്ഷിതമായി അതിതീവ്ര മഴ പെയ്താല്‍ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ ഡാമിലെ നിലവിലുള്ള ജലനിരപ്പ് ക്രമീകരിക്കണം.
അണക്കെട്ട് തുറക്കും മുന്‍പ് ജനങ്ങള്‍ക്ക് മതിയായ മുന്നറിയിപ്പ് നല്കാന് നടപടി സ്വീകരിക്കണമെന്നും മുന്‍ കാലങ്ങളിലെ പോലെ രാത്രിയില്‍ ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന് കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ തുറക്കും. രാവിലെ 10 മണി മുതൽ വെള്ളം സ്പിൽവേയിലൂടെ പുറത്തേക്ക് ഒഴുക്കുമെന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അപ്ഡേറ്റ് ചെയ്യുന്നതാണെന്നും തമിഴ്നാട് സർക്കാർ ഇടുക്കി ജില്ലാ ഭരണകൂടത്തെ അറിയിച്ചു. മുല്ലപ്പെരിയാർ വെള്ളം സ്പിൽവേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
അടുത്ത ആഴ്ചയോടെ ബംഗാൾ ഉൽക്കടലിൽ ന്യൂനമർദ രൂപീകരണ സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നിൽ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്നത്. അണക്കെട്ടുകളിൽ നിന്ന് വളരെ നിയന്ത്രിത അളവിൽ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയിൽ എത്തുന്ന പെയ്ത്തുവെള്ളം കൂടി ആവുമ്പോൾ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂൾ കർവ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.
Comments