കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പിടിയിലാകാനുള്ള പ്രതികൾക്കായി തെരച്ചില്‍ ഊർജിതമാക്കി പൊലീസ്. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്.
കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. മയക്കുമരുന്ന് നൽകിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മെഡിക്കൽ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കൊല്ലത്ത് നിന്ന് ട്രെയിൻ വഴിയാണ് യുവതി കോഴിക്കോട്ടെത്തിയത്. യുവതിക്ക് മദ്യവും ലഹരി മരുന്നും നൽകിയാണ് പീഡിപ്പിച്ചത്. കൂടാതെ യുവതിയുടെ ചിത്രങ്ങളും പ്രതികൾ മൊബൈലിൽ പകർത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തുക്കളെ വിളിച്ചു വരുത്തിയത് അജ്നസാണെന്ന് പൊലീസ് കണ്ടെത്തി.
യുവതിയെ ആശുപത്രയിൽ എത്തിച്ചതിന് ശേഷം പ്രതികൾ കടന്ന് കളയുകയായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് വിവരം അറിയുന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. ഇനി പിടിയിലാകാനുള്ള രണ്ട് പേര്‍ക്കായാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
Comments