തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് കെ.പി.സി.സി വിലക്കി. ചാനൽ ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട പാനലിലെ അംഗങ്ങൾക്കാണ് കെപിസിസിയുടെ വിലക്ക്. ഡി.സി.സി പട്ടികയടക്കമുള്ള പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ ചാനലുകളിലെ ചര്‍ച്ചയ്ക്ക് പോകരുതെന്നാണ് കെ.പി.സി.സി നിര്‍ദ്ദേശം.
ഈ വിഷയത്തിലെ പാര്‍ട്ടിയുടെ നിലപാട് ഹൈക്കമാന്‍ഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെ.പി.സി.സി നേതൃത്വം പാര്‍ട്ടി വക്താക്കള്‍ക്കടക്കം നല്‍കിയിരിക്കുന്ന നിര്‍ദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സോഷ്യല്‍ മീഡിയയിലോ പ്രതികരിച്ചാല്‍ നടപടിയുണ്ടാകുമെന്നും കെ.പി.സി.സി വ്യക്തമാക്കി.
കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടിക പുറത്ത് വന്നതിന് പിന്നാലെ നേതാക്കൾ നടത്തുന്ന പരസ്യ പ്രതികരണത്തിൽ ഹൈക്കമാൻഡിന് അതൃപ്തി അറിയിച്ചിരുന്നു. നേതാക്കളുടെ ആവശ്യം അംഗീകരിച്ചത് പൊട്ടിത്തെറിയുണ്ടാകില്ലെന്ന ഉറപ്പിന്മേലായിരുന്നുവെന്നും പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കൾ ഉറപ്പ് നൽകിയിരുന്നുവെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പ്രതികരിച്ചു. പരസ്യ പ്രതികരണം പാടില്ലെന്നും പരാതി പാർട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്നും ഹെക്കമാൻഡ് നിർദേശിച്ചിരിക്കുകയാണ്.
14 ജില്ലകളിലേയും ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ പട്ടികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വാദം കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തള്ളിയിരുന്നു.
അതേസമയം ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് മുൻ എം.എൽ.എ. കെ. ശിവദാസൻ നായരെയും മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. അനിൽ കുമാറിനെ പാർട്ടിയിൽ നിന്ന് താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു.
Comments