മലപ്പുറം: മലപ്പുറം എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ മുസ്ലി ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീൽ എംഎൽഎ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ 1021 കോടിയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബാങ്കിലെ ഇടപാടുകളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ആരോപിച്ച ജലീൽ, കുഞ്ഞാലിക്കുട്ടിക്ക് സഹായം നൽകിയത് അദ്ദേഹത്തിന്റെ ബിനാമിയും ദീർഘകാലം ബാങ്കിലെ സെക്രട്ടറിയുമായിരുന്ന ഹരികുമാറാണെന്നും ആരോപിച്ചു. ബാങ്കിനെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ സ്വിസ് ബാങ്കാക്കി മാറ്റി. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഇക്കാര്യം ബാങ്കിൽ ഇടപാടുകൾ നടന്ന തിയ്യതികൾ പരിശോധിച്ചാൽ മനസിലാകുമെന്നും ജലീൽ പറഞ്ഞു. ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലക്കുട്ടിയില് നിന്ന് ഈടാക്കണമെന്നും ജലീല് ആവശ്യപ്പെട്ടു.
“257 കസ്റ്റമർ ഐഡിയിൽ മാത്രം 862 വ്യാജ അക്കൌണ്ടുകളുണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണവും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടി നടത്തിയത്. 862 വ്യാജ ബിനാമി അക്കൌണ്ടുകളും കൃത്യമമായി സൃഷ്ടിച്ചതാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 114 കോടിയുടെ അനധികൃത ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. അങ്ങനെയെങ്കിൽ എആർ ബാങ്കിലെ മുഴുവൻ അക്കൊണ്ടും പരിശോധിക്കപ്പെട്ടാൽ കള്ളപ്പണ ഇടപാടിൽരാജ്യത്ത് തന്നെ ഞെട്ടിക്കുന്ന പകൽകൊള്ളയുടെ ചുരുളഴിയും”.
“കുഞ്ഞാലിക്കുട്ടിയും സംഘവും ഈ ബാങ്കിനെ അവരുടെ സിസ് ബാങ്ക് ആയാണ് മാറ്റിയിരിക്കുന്നത്. ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കിൽ നിക്ഷേപിച്ചതെന്നാണ് ബാങ്കിലെ ഇടപാട് നടന്ന തിയ്യതികൾ പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുന്നത്”. ഇതോടൊപ്പം മലബാർ സിമന്റ്സ് അഴിമതി പണവും ഇതേ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ജലീൽ ആരോപിച്ചു.
ബാങ്കിലെ ജീവനക്കാരുടെ പേരിലും കോടികളുടെ നിക്ഷേപമുണ്ട്. ബാങ്കിലെ കംപ്യൂട്ടർ രേഖകൾ മായ്ച്ചും കൃത്രിമം കാണിച്ചു. ബാങ്കിന് വരുന്ന പിഴ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ഈടാക്കണം. ഒരു കോടി പതിനാല് ലക്ഷം രൂപ കുഞ്ഞാലിക്കുട്ടിയുടെ മകൻ അഷിഖ് പിഴയടക്കേണ്ടതുണ്ട്. എന്നാൽ ഇത് 35 ലക്ഷം രൂപയായി കുറക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നുണ്ടെന്നും ജലീൽ ആരോപിച്ചു.
Comments