തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയറെ പിന്തുണച്ച് സിപിഐഎം. ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.
കത്ത് വിവാദത്തിന്റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നത്. ജെബി മേത്തർ എംപി വ്യക്തിപരമായി അധിക്ഷേപിച്ചതിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.
തനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നു. നഗരസഭ ജീവനക്കാരും അവര്‍ക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു എന്നു പറയുന്നുണ്ട്. പക്ഷെ നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, എഫ്ഐആര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് കോടതി ചോദിച്ചിട്ടുള്ളത്. അതൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട്, പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
അതേസമയം സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര് അനിലിന്റെയും കത്തുകൾ പരിശോധിക്കും. സംഭവത്തിൽ അഴിമതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം കത്തിൻ്റെ ആധികാരികതയും പരിശോധിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലൻസ് അന്വേഷണം.
തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പി കെ.ഇ ബൈജുവാണ് അന്വേഷിക്കുക. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments