ആരാണ് വിജയ് പിള്ള ? എംവി ഗോവിന്ദൻ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ

k surendran
 

തൃശൂർ : സ്വപ്ന സുരേഷിന്റെ വെളിപെടുത്തലിൽ എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് വിജയൻ പിള്ള? എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്? ഗോവിന്ദൻ മാസ്റ്ററുടെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാർട്ടിക്കും പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്ന മുമ്പ് പറഞ്ഞത് പലതും സ്ഥിരീകരിച്ചിട്ടുണ്ട്. ആര്, എന്തിനയച്ചു എന്ന കാര്യങ്ങൾ അന്വേഷിക്കണമെന്നും എല്ലാത്തിനും എം വി ഗോവിന്ദൻ മറുപടി പറണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. 
 
ജയിലില്‍ ഭീഷണിപ്പെടുത്താന്‍ ജയില്‍ ഡി.ജി.പി. എത്തി, ഉന്നതപോലീസ് ഉദ്യോഗസ്ഥന്മാര്‍ വന്നു തുടങ്ങിയ ആരോപണങ്ങള്‍ നേരത്തെ സ്വപ്‌ന ഉന്നയിച്ചിരുന്നു. വിജയ് പിള്ളയെ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. നേരത്തെ സ്വപ്‌നയെ വശീകരിക്കാന്‍, ഒപ്പം നിര്‍ത്താന്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍വരെ പോയിട്ടുണ്ട്, മധ്യസ്ഥന്മാരെ അയച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാര്‍ ദൂതനെ അയച്ചത് നമ്മള്‍ കണ്ടതാണ്. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ ആരോപണം ശരിയാണോ എന്ന് കാര്യത്തിലേക്ക് ആളുകള്‍ക്ക് എത്തേണ്ടി വരും. വസ്തുത അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 
പുതിയ വെളിപ്പെടുത്തല്‍ സ്വപ്‌നയും സി.പി.എമ്മും മുഖ്യമന്ത്രിയും തമ്മിലുള്ള കേവലമായ പ്രശ്‌നമല്ല. നാടിന്റെയാകെ പ്രശ്‌നമായി വന്നിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 
 
അതേസമയം ഫെയ്സ്ബുക്ക് ലൈവില്‍ ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. കണ്ണൂരില്‍ നിന്ന് വിജയ് പിള്ള എന്നൊരാള്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചു. ബെംഗളൂരുവില്‍ നിന്ന് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നു പറഞ്ഞു. കോടികള്‍ വാഗ്ദാനം ചെയ്തു, രണ്ടുദിവസം സമയം നല്‍കി. എം.വി.ഗോവിന്ദന്‍ പറഞ്ഞപ്രകാരമാണ് വിളിക്കുന്നതെന്ന് വിജയ് പിള്ള പറഞ്ഞു.

മുഖ്യമന്ത്രിക്കും ഭാര്യയ്ക്കുമെതിരായ തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. സഹകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. കര്‍ണാടക മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നല്‍കിയെന്നും സ്വപ്ന. വിജയ് പിള്ളയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇമെയിലും പുറത്തുവിട്ടു.