തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ ആരാണ് മുന്നിലെന്ന മത്സരമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. അഴിമതി നടത്തിയവരുടെ പട്ടിക മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ രേഖാ മൂലം പറയുമ്പോള്‍ മലയാളികള്‍ ഞെട്ടുകയാണ്. അഴിമതിയൊന്നും ചെയ്യില്ലെന്നും, അഥവാ ചെയ്താല്‍ അത് തടയയാന്‍ ഇടതുപക്ഷ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ മുന്നിലുണ്ടാകുമെന്നുമുള്ള വിശ്വാസമാണ് നഷ്ടമാകുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത് 427 അഴിമതി കേസുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടന്നിരിക്കുന്നത് മന്ത്രി എം.ബി രാജേഷിന്റെ തദ്ദേശ വകുപ്പിലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.
95 അഴിമതി കേസുകളാണ് തദ്ദേശ ഭരണ വകുപ്പില്‍ നടന്നത്. അഴിമതിയില്‍ രണ്ടാം സ്ഥാനം സി.പി.ഐ മന്ത്രിയായ കെ. രാജന്റെ റവന്യു വകുപ്പാണ്. 76 എണ്ണം. മൂന്നാം സ്ഥാനത്ത് വി.എന്‍. വാസവന് സഹകരണവകുപ്പ്. 37 എണ്ണം. നാലാം സ്ഥാനം കൈവരിച്ചിരിക്കുന്നത് പിണറായി വിജയന്റെ പോലിസ് വകുപ്പും. 22 അഴിമതി കേസുകളാണ് പോലിസ് വകുപ്പില്‍ നിന്നും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചാം സ്ഥാനത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും വീണ ജോര്‍ജും ആണ്. പൊതുമരാമത്ത് വകുപ്പിലും ആരോഗ്യ വകുപ്പിലും 19 കേസുകള്‍ വീതം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അഴിമതി എന്നത്, സര്‍ക്കാര്‍ സര്‍വീസില്‍ വ്യാപകമായി പടരുന്നു എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാകുമ്പോള്‍ മന്ത്രിമാര്‍ക്ക് ഇതില്‍ ഒരു പങ്കുമില്ലെന്ന് കൈകഴുകി മാറാനാകില്ല. അഴിമതി കേസുകളില്‍ പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും 6 മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ എത്തുന്നതും പതിവാണ്. ഭരണത്തിലെ സ്വാധിനം ഉപയോഗിച്ച് ഇക്കൂട്ടര്‍ നിര്‍ബാധം സര്‍വീസില്‍ തിരികെ എത്തുന്നതെന്ന് നിസ്സംശയം പറയാനാകും. സര്‍വീസില്‍ തിരിച്ചെത്തുന്നതോടൈ വീണ്ടും അഴിമതി ചെയ്തു തുടങ്ങും. .
വിജിലന്‍സ് പിടിച്ച കേസുകളേക്കാള്‍ എത്രയോ ഇരട്ടിയാണ് യത്ഥാര്‍ത്ഥ അഴിമതി കേസുകളുടെ എണ്ണം. പുറത്തു വരാതിരിക്കുന്നവയില് സര്‍ക്കാര്‍ ബന്ധമുള്ളതും, ഇല്ലാത്തതുമായ കേസുകളുമുണ്ടാകും. വിജിലന്‍സിന് പരാതി നല്‍കിയിട്ടും പിടിക്കപ്പെടാത്ത എത്രയോ കേസുകളുണ്ടാകും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ വകുപ്പായതുകൊണ്ടു കൂടി, നിയമസഭയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് കേസുകളുടെ എണ്ണം നിജപ്പെടുത്തിയുള്ള കണക്കുകള്‍ വിജിലന്‍സ് പുറത്തു വിടുന്നതും.
സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ സര്‍ക്കാര്‍ തന്നെ ഉദ്യോഗസ്ഥരെ കൊണ്ട് പിരിക്കുന്നതും കേരളിയത്തിലും നവകേരള സദസിലും കണ്ടു. രാഷ്ട്രിയ നേതൃത്വങ്ങളുടെ ആശീര്‍വാദത്തോടെ നടക്കുന്ന അഴിമതികള്‍ വ്യാപകമാണ്. നിയമപരമായുള്ള പിരിവുകളെ അഴിമതിയുടെ ചുവന്ന നൂലുകൊണ്ട് കെട്ടിയിടാനാകില്ലല്ലോ. എന്നാല്‍, റവന്യൂ ഓഫീസുകളിലും, മറ്റ് ചെറിയ ഓഫീസുകളിലും നൂറു രൂപയും, 500 രൂപയും കൈക്കൂലി വാങ്ങുന്നവരെ പിടിച്ച് ഫോട്ടോയെടുത്തും മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയും ആഘോഷിക്കുന്നവരുണ്ടെന്ന് മറന്നുകൂട.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക