ഇസ്രയേലിൽ കൃഷി പഠിക്കാൻ പോയ ബിജു മുങ്ങിയത് ആസൂത്രിതം; ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി പ്രസാദ്

sd
 

തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാനായി ഇസ്രയേലിലേക്ക് പോയ സംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശി ബിജുകുര്യന്‍ മുങ്ങിയത് ആസൂത്രിതമായെന്ന് മന്ത്രി പി.പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. നല്ല ഉദ്ദേശത്തോടെയാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കർഷകരെ തെരഞ്ഞെടുത്തതെന്നും പി.പ്രസാദ് പറഞ്ഞു. 

സംഭവത്തില്‍ എംബസിയിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇസ്രയേലില്‍നിന്നുള്ള സംഘം നാളെ മടങ്ങിയെത്തിയശേഷം കൂടുതല്‍ നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.


ഇന്നലെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ബിജു കുര്യനെ കാണാതായത്. ഇന്നു രാവിലെയെങ്കിലും ഇയാൾ സംഘത്തോടൊപ്പം ചേരും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. രണ്ട് പെൺകുട്ടികളുടെ അച്ഛൻ കൂടിയാണ് ഇയാൾ. വളരെ ആസൂത്രിതമായാണ് ഇയാൾ മുങ്ങിയതെന്നാണ് മനസ്സിലാക്കുന്നത്. ഇയാൾക്ക് എന്തെങ്കിലും അപകടമുണ്ടായതായി അറിവില്ല. സംഭവത്തിൽ ഇസ്രായേലിലുള്ള ബി.അശോക് കുമാർ ഐഎഎസിൻ്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകിയിട്ടുണ്ട്. ഇവർ നാളെ കേരളത്തിൽ തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്വീകരിക്കേണ്ട നിയമനടപടികൾ ആലോചിക്കുമെന്നും പി.പ്രസാദ് വ്യക്തമാക്കി. 


17-ാം തീയതിയാണ് ബിജുകുര്യന്‍ സംഘത്തില്‍നിന്ന് മാറിയത്. പിന്നീട് അദ്ദേഹത്തെ കാണാതായി. തുടര്‍ന്ന് താന്‍ സുരക്ഷിതനാണെന്നും തന്നെക്കുറിച്ച് തിരക്കേണ്ടെന്നും അദ്ദേഹം ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. അപ്പോളാണ് ബോധപൂര്‍വം മുങ്ങിയതാണെന്ന് വ്യക്തമായതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇസ്രയേലില്‍നിന്ന് കാണാതായ ബിജുകുര്യന്‍ കര്‍ഷകനാണോ എന്നതിലും ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ പേരട്ട സ്വദേശിയായ ഇദ്ദേഹം എല്‍.ഐ.സി. ഏജന്റാണെന്നും വലിയരീതിയിലുള്ള കര്‍ഷകനല്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം എങ്ങനെയാണ് കര്‍ഷകരുടെ പട്ടികയില്‍ കയറിപ്പറ്റിയതെന്നും ചര്‍ച്ചയാകുന്നുണ്ട്.
 
ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന്  55,000 രൂപ സ്വയം മുടക്കിയാണ് ബിജു ആധുനിക കൃഷി രീതി പഠിക്കാൻ പോയത്. മേയ് എട്ടുവരെ വിസാ കാലാവധിയുണ്ട്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. സുഹൃത്തുക്കൾക്കൊപ്പം ബിജു കുര്യൻ ഇസ്രായേലിലുണ്ടാകുമെന്നാണ് നിഗമനം. കാര്യം അന്വേഷിക്കാൻ ഉദ്യോഗസ്ഥര്‍ രണ്ട് തവണ ബിജുവിന്‍റെ വീട്ടിലെത്തിയെങ്കിലും കുടുംബം കൃത്യമായ മറുപടി നൽകിയില്ലെന്നാണ് കൃഷിവകുപ്പ് പറയുന്നത്. വിദേശയാത്രക്കുള്ള ശ്രമം ബിജു നേരത്തെയും നടത്തിയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന് കിട്ടിയ വിവരം, ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചാണ് കര്‍ഷകരെ കൃഷിവകുപ്പ് തെരഞ്ഞെടുത്തത്. ഈമാസം 12ന് കൊച്ചിയിൽ നിന്നാണ് യാത്ര തിരിച്ചത്. 
 
 
സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 കര്‍ഷകരെ ഇസ്രയേലിലേക്ക് അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 17-ന് രാത്രി ബിജുവിനെ ഹോട്ടലില്‍നിന്ന് കാണാതാവുകയായിരുന്നു. താമസിക്കുന്ന ഹോട്ടലില്‍നിന്ന് ഭക്ഷണത്തിനായി മറ്റൊരു ഹോട്ടലിലേക്ക് പോകാനൊരുങ്ങവെ ബിജു വാഹനത്തില്‍ കയറിയില്ലെന്നും തുടര്‍ന്ന് കാണാതായെന്നുമാണ് വിവരം.

പാസ്പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് ഇദ്ദേഹത്തിന്റെ കൈയിലുണ്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്നവര്‍ വിവരം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ഇസ്രയേല്‍ പോലീസും ബിജുവിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നു. എന്നാല്‍ വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് എട്ടുവരെ കാലാവധിയുണ്ട്.