കോഴിക്കോട്: മുസ്ലിം ലീഗ് പോഷക സംഘടന ഹരിത സംസ്ഥാന കമ്മറ്റിയെ പിരിച്ചുവിട്ടെന്ന് നേതൃത്വം അറിയിച്ചു. ഇന്ന് കോഴിക്കോട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിഎംഎ സലാമാണ് പിരിച്ചുവിട്ടതായി അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ട ലംഘനമാണെന്നും പുതിയ കമ്മറ്റി നിലവിൽ വരുമെന്നും സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും സലാം പറഞ്ഞു.
നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ മുസ്ലിംലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. പി.കെ. നവാസ്, എം.എസ്.എഫ് ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, വി.എ. വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു.
ഹരിത’ സംസ്ഥാന ഭാരവാഹികൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി വി എ വഹാബ് എന്നിവർ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ‘ഹരിത’ ഭാരവാഹികൾ വനിത കമീഷനിൽ പരാതി നൽകിയിരുന്നു. ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംഘടന സംബന്ധിച്ച് കാര്യങ്ങളിൽ നവാസ് ഹരിതയുടെ അഭിപ്രായം ആവശ്യപ്പെട്ട് സംസാരിക്കവെ അതിനെ വിശേഷിപ്പിച്ചത് ‘വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും’ എന്നാണെന്ന് വനിതാ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
Comments