തിരുവനന്തപുരം: മരംമുറി കേസില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലൻസ് അന്വേഷണം. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോയെന്നും പ്രതികളെ സഹായിക്കാൻ ഫയലുകളിൽ അനുകൂല തീരുമാനം എഴുതിയോയെന്നും പരിശോധിക്കും.
നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശിപാര്‍ശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
എന്നാല്‍ ഉദ്യോഗസ്ഥര്‍ മരംമുറിയില്‍ പ്രതികളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം.
നിലവിൽ രണ്ട് വനം ഉദ്യോഗസ്ഥരെയും രണ്ട് റവന്യൂ ഉദ്യോഗസ്ഥരെയുമാണ് ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരിക്കുന്നത്.
അതേസമയം മുട്ടിൽ മരം മുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങൾക്ക് തോന്നുകയാണെങ്കിൽ കോടതിയിൽ പരാതിപ്പെടാൻ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.