തിരുവനന്തപുരം: ഇന്ത്യയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയും രോഗമുക്തനായി. കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള 31കാരനാണ് സുഖംപ്രാപിച്ചത്. ഇയാൾ ശനിയാഴ്ച ആശുപത്രി വിടും.
ഇദ്ദേഹത്തിന്റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. യുവാവ് മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്.
ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല.
സംസ്ഥാനത്തെ പകര്‍ച്ചപ്പനി ചികിത്സാ മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പനി വന്നാല്‍ എലിപ്പനിയല്ലെന്ന് ആദ്യംതന്നെ ഉറപ്പ് വരുത്തണം. വെള്ളത്തിലിറങ്ങുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ജില്ലകളുടെ അവലോകനം നടത്തി. ക്യാമ്പുകളില്‍ കഴിയുന്ന പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധം തുടരണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ സജ്ജമാണെന്നും രോഗികള്‍ കൂടുതല്‍ എത്തുകയാണെങ്കില്‍ അതനുസരിച്ച് കിടക്കകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.