തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ മുൻ ഇടുക്കി എസ് പി കെ ബി വേണുഗോപാലിനെതിരെ വകുപ്പ് തല നടപടിക്ക് സിബിഐയുടെ ശുപാർശ. സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്കുമാറിനെ അറസ്റ്റ് ചെയ്ത വിവരം അന്നത്തെ എസ്പിക്കുണ്ടായിരുന്നു. പക്ഷെ തുടർന്നുള്ള കാര്യങ്ങള്‍ എസ്പി പരിശോധിച്ചില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
ഇതേ സമയം രാജ് കുമാറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കട്ടപ്പന ഡിവൈഎസ്പിയായിരുന്ന പി പി ഷംസ് ഗുരുതര കൃത്യവിലോപനം കാണിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പി.യെ കേസില്‍ പത്താംപ്രതിയാക്കിയത്. രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരേ വകുപ്പുതല നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്കുമാറിനെ ചികിത്സിച്ച അഞ്ചുഡോക്ടര്‍മാര്‍, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദഗ്ധന്‍, പീരുമേട് ജയില്‍ അധികൃതര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നാണ് സി.ബി.ഐ.യുടെ ശുപാര്‍ശ. നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ ഇടുക്കി മുന്‍ എസ്.പി. കെ.ബി. വേണുഗോപാലിനെതിരേ നടപടി വേണമെന്നും സി.ബി.ഐ. ശുപാര്‍ശ ചെയ്തിട്ടുണ്ട്.
രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ നേരത്തെ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ നടത്തിയ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഡിവൈ.എസ്.പി.യെ കൂടി പ്രതിയാക്കി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചത്.
Comments