കോഴിക്കോട്: നിപ്പ ഭീതിയിൽ ആശ്വാസം പകർന്ന് കൂടുതൽ പരിശോധനാഫലങ്ങൾ. ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ മരിച്ചകുട്ടിയുമായി സന്പർക്ക പട്ടികയിലുണ്ടായിരുന്ന 68 പേരും നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
274 പേരാണു സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 149 പേർ ആരോഗ്യപ്രവർത്തകരാണ്. ഇതിൽ ഏഴ് പേർക്ക് പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരുടെ സാമ്പിളുകൾ പരിശോധിക്കും. കേന്ദ്രസംഘം പ്രദേശം സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത് ഏഴ് പേരാണ്. ഇതിൽ ആർക്കും തീവ്ര രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. അസ്വാഭാവിക മരണങ്ങളോ പനിയോ പ്രദേശത്തുണ്ടായിട്ടില്ലെന്നത് നല്ല സൂചനയാണെന്നും അവർ കൂട്ടിച്ചേർത്തു.
നിപ്പാ ഭീതി കുറഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ തുടർന്നും ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏഴു മുതല്‍ 14 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് കണക്ക്. ഓഗസ്റ്റ് 29നാണ് മരിച്ച കുട്ടി ആദ്യമായി ആശുപത്രിയില്‍ എത്തുന്നത് എന്നതിനാല്‍ രണ്ടാഴ്ച കൂടി ജാഗ്രത പുലര്‍ത്തും.
പ്രദേശത്ത് നടത്തിയ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേയിൽ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട്. 2 മൊബൈൽ ടീം സ്ഥലത്ത് പരിശോധന നടത്തും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ടെയ്ൻമെൻ്റ് സോൺ ആക്കി അടച്ചിടുന്നത് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശം അനുസരിച്ചാണെന്നും ആരോഗ്യമന്ത്രി പറയുന്നു.