നിപ: മലപ്പുറത്തും ജാഗ്രതാ നിർദേശം; മഞ്ചേരിയിൽ ഒരാൾ നിരീക്ഷണത്തിൽ, സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് മലപ്പുറം ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. മഞ്ചേരി മേഖലയിൽ ഒരു വ്യക്തിക്ക് നിപ രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ജാഗ്രതാ നടപടികൾ സ്വീകരിച്ചത്. ഈ രോഗിയുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി പുനെ വൈറോളജി ലാബിലേക്ക് അയച്ചു.
നേരത്തെ പുറത്തിറക്കിയ സമ്പർക്കപ്പട്ടികയിൽ ഈ വ്യക്തി ഉൾപ്പെട്ടിട്ടില്ല എന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, കോഴിക്കോട് ജാനകിക്കാട് മേഖലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. നിപ ജാഗ്രത തുടരുന്നതിനാൽ ജനം ആശങ്കയിലാണ്.
അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 371 പേരുണ്ട്. പതിനൊന്നാം തിയതി മരിച്ച ആയഞ്ചേരി സ്വദേശിയുടെ സമ്പർക്കത്തിൽ 201 പേരാണുള്ളത്. ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരന്റെ സമ്പർക്ക പട്ടികയിൽ 50 പേരുണ്ട്. അതിനിടെ, നിപ ബാധിച്ച് മരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചു.
ആദ്യം മരിച്ച പ്രവാസി കുടുംബ ചടങ്ങിലും ബാങ്കിലും പള്ളിയിലും എത്തിയതായി റൂട്ട് മാപ്പിൽ പറയുന്നു. രണ്ടാമത് മരിച്ച ആയഞ്ചേരി സ്വദേശി ബന്ധൂവീടുകൾക്ക് പുറമേ സൂപ്പര്‍ മാർക്കറ്റിലും കുടുംബാരോഗ്യേകേന്ദ്രത്തിലുമെത്തിയിട്ടുണ്ട്. റൂട്ട് മാപ്പ് പ്രകാരം അടുത്ത സമ്പർക്കമുണ്ടായ ആളുകളെ മാത്രമാകും നിരീക്ഷണത്തിലേക്ക് മാറ്റുക. നിപ്പയ്ക്കുള്ള പ്രത്യേക മരുന്ന് എത്തിക്കുന്നതടക്കം നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന 2 പേരുടെയും നില മാറ്റമില്ലാതെ തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം