തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കുകൂടി അന്വേഷണ വിധേയമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജവേണുഗോപാല്‍. സുരേഷ് ഗോപിയും ഹെലികോപ്റ്ററില്‍ ആണ് തൃശൂരില്‍ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോള്‍ സംശയിക്കുന്നു. ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ എന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു.
പത്മജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കെ. സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ ?
അതേസമയം കേസന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ മൊഴിയെടുത്തേത്തുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.
Comments