'വലിയ പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല'; പി.പി മുകുന്ദനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന കാലത്ത് ചർച്ചകളിൽ പി.പി.മുകുന്ദൻ്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നെല്ലാം ഒന്നിച്ച് നിന്ന് സമാധന അഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും പിപി മുകുന്ദൻ അനുസ്മരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
രണ്ട് ചേരിയിലായിരുന്നു തന്റെയും പി.പി മുകുന്ദൻ്റെയും പ്രവർത്തനം. എന്നാൽ വലിയ പ്രശ്നങ്ങൾ ഉയർന്ന് വരുമ്പോഴും വ്യക്തി ബന്ധത്തിന് കോട്ടം തട്ടിയിരുന്നില്ല. സൗമ്യമായ പെരുമാറ്റവും സംഘടനാ കാര്യങ്ങളിലെ കർക്കശ സമീപനവും ആയിരുന്നു അദ്ദേഹത്തിന്റെ സവിശേഷത. അസാമാന്യമായ നേതൃശേഷി അദ്ദേഹത്തിൽ അന്തർലീനമായിരുന്നു. തികഞ്ഞ അർപ്പണബോധത്തോടെയാണ് സംഘടനാ കാര്യങ്ങൾ അദ്ദേഹം നിറവേറ്റിയിരുന്നത്.
നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞ് നിന്ന ഘട്ടത്തിലും താൻ പ്രവർത്തിച്ച പ്രസ്ഥാനത്തിന് പോറലേൽപ്പിക്കുന്ന ചെറിയ വാക്കോ നോക്കോ പി പി മുകുന്ദനിൽ നിന്നുണ്ടായിട്ടില്ല. ഒരു സംഘടനയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിൻ്റെ ഉത്തമ മാതൃകയാണ് മുകുന്ദൻ. ഏത് സംഘടന പ്രവർത്തകനും മാതൃകയാക്കാവുന്ന ആളാണ് മുകുന്ദനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
വിശ്വസിച്ച ആശയത്തിനായി ആത്മസമർപ്പണം നടത്തിയ വ്യക്തിയാണ് പി.പി.മുകുന്ദനെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പറഞ്ഞു. ഈ വേദി ജനാധിപത്യത്തിൽ കൂടുതൽ വിശ്വാസം തരുന്നു. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്. സാമൂഹിക ബന്ധങ്ങൾ നിലനിർത്തുന്നതിന് അദ്ദേഹത്തിൻ്റെ ആശയധാര തടസ്സമായില്ല. ആർക്കും മാതൃയാക്കാം വിധം ആത്മസമർപ്പണം നടത്തിയ കർമ്മയോഗിയാണ് പിപി മുകുന്ദനെന്നും ഗവർണർ പറഞ്ഞു.
ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു പിപി മുകുന്ദന്റെ വിയോഗം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം