കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

google news
police

കസ്റ്റഡിയിലുള്ളവരെ വൈദ്യപരിശോധനയ്ക്കെത്തിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്.ലഹരിമരുന്ന് ഉപയോഗമുണ്ടോയെന്നും അക്രമാസക്തനാകുമോയെന്നും നേരത്തേ കണ്ടെത്തണമെന്നും കസ്റ്റഡിയിലുള്ളയാളുടെ പക്കല്‍ ആയുധമില്ലെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു.

ശരീരത്തിലോ വസ്ത്രത്തിലോ ആയുധം, ലഹരിമരുന്ന്, മദ്യം, വിഷം എന്നിവ ഒളിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അക്രമാസക്തനാകുമെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം ഡോക്ടര്‍മാരെ അറിയിക്കണം. അക്രമാസക്തനായാല്‍ പൊലീസ് ഉടന്‍ ഇടപെടണം. പരിശോധനാസമയത്ത് പൊലീസ് ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞാല്‍  മാറിനില്‍ക്കാം.അക്രമം കാണിച്ചാല്‍ ഡോക്ടറുടെ സമ്മതത്തിന് കാത്തുനില്‍ക്കാതെ ഇടപെടാം.

ഇത്തരക്കാരെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകണം.കസ്റ്റഡിയിലുള്ളയാളെ കാണാന്‍ കഴിയുന്ന അകലത്തിലേ നില്‍ക്കാവൂ. മെഡിക്കല്‍ ഉപകരണങ്ങള്‍ കസ്റ്റഡിയിലുള്ളവരുടെ കയ്യകലത്ത് ഇല്ലെന്ന് ഉറപ്പാക്കണം. അക്രമം കാണിക്കുന്നയാളുടെ പരിശോധന ദൃശ്യങ്ങൾ പകര്‍ത്തണം.

കസ്റ്റഡിയിലുള്ളവരെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുന്നതിനും മാര്‍ഗനിര്‍ദേശം ഇറക്കി. അക്രമ സ്വാഭാവത്തെപ്പറ്റി മജിസ്ട്രേറ്റിനെ മുന്‍കൂട്ടി അറിയിക്കണമെന്നും മജിസ്ട്രേറ്റിന്റെ സമ്മതത്തോടെ കൈവിലങ്ങ് ധരിപ്പിക്കാമെന്നും നിർദേശമുണ്ട്. അക്രമം തടയാന്‍ ഡോക്ടര്‍മാരെയും മാനസികാരോഗ്യ വിദഗ്ധരെയും ഉള്‍പ്പെടുത്തി പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കണം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags