ന്യൂഡൽഹി : കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ ‘ജനകീയ പ്രതിരോധ’ത്തിനില്ല. പകരം, ഫെബ്രുവരി 8ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് ‘ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കുക’ എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രം.
കേന്ദ്രവുമായി കേരളം ഏറ്റുമുട്ടുന്നുവെന്ന പ്രതീതി ഒഴിവാക്കാനാണ് ഭരണഘടനാ സംരക്ഷണ സമ്മേളനം മാത്രം മതിയെന്നു തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അടുത്തിടെ കേരളത്തിൽ നടന്ന ചില ഉന്നതതല കൂടിക്കാഴ്ചകളുടെ സ്വാധീനം ഈ മാറ്റത്തിന് കാരണമായി സൂചിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ, കേരളത്തിന്റെ പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പരിപാടിയുടെ സ്വഭാവം മാറ്റിയതെന്ന് സിപിഎം വൃത്തങ്ങൾ പറഞ്ഞു.
കേരളത്തോടുള്ള കേന്ദ്ര അവഗണയ്ക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രതിഷേധ സമരം നടത്തുമെന്നാണ് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കും പ്രതികാര നടപടികൾക്കുമെതിരെ നടത്തുന്ന ജനകീയ പ്രതിരോധത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ക്ഷണിച്ചതായി വ്യവസായ മന്ത്രി പി.രാജീവിന്റെ ഓഫിസും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.