ഉച്ചയ്ക്ക് 12നും 3നും ഇടയിൽ ജോലി ഒഴിവാക്കണം; കേരളത്തിലെ ജോലി സമയത്തിൽ മാറ്റം വരുത്തി ഉത്തരവിറങ്ങി

Risk of heat wave and sunstroke in Kerala
 

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.


രണ്ട് മാസത്തേക്കാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ മാറ്റം വരുത്തിയിട്ടുള്ളത്. നാളെമുതൽ ( മാർച്ച് 2 ) ഏപ്രിൽ 30 വരെയുള്ള കാലയളവിലെ ജോലിസമയമാണ് പുനക്രമീകരിച്ചത്. 

ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബർ കമ്മിഷണർ അറിയിച്ചു.

സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതായത് സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെയാണ് ഉത്തരവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ലേബർ കമ്മീഷണർ വിശദീകരിച്ചു.