'റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയില്‍', 'സ്പീക്കറെ പരിഹാസപാത്രമാക്കാന്‍ കുടുംബ അജണ്ട'; വിഡി സതീശന്‍

vd satheeshan

തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറഞ്ഞ് അധിക്ഷേപിക്കാന്‍ എന്ത് അധികാരമാണ് പൊതുമരാമത്ത് മന്ത്രി റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

റിയാസ് മന്ത്രിയായത് മാനേജ്‌മെന്റ് ക്വാട്ടയിലാണെന്നും മനപ്പൂര്‍വ്വം പ്രകോപിപ്പിക്കാനാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. നിയമസഭ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സ്പീക്കറെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമായിട്ടാണ് നിയമസഭയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. മരുമകന്‍ എത്രത്തോളം പി ആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ല എന്ന ആധിയാണ് ഇതിനു പിന്നില്‍. സ്പീക്കറെ പരിഹാസപാത്രമാക്കി മാറ്റി പ്രതിപക്ഷത്തിന്റെ ശത്രുവാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമസഭാ നടപടികളെ അട്ടിമറിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടുംബ അജണ്ടയാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ചെങ്കോട്ടുകോണത്ത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവം ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ നിസാരമായ കാരണങ്ങള്‍ പറഞ്ഞ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിക്കുകയാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു.