'കലാപശ്രമം, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ'; സ്വപ്ന സുരേഷിനെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്

swapna
 

കണ്ണൂർ: സിപിഎം നേതാവിന്റെ പരാതിയിൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കലാപശ്രമം, ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷാണ് പൊലീസിൽ പരാതി നൽകിയത്.

പാർട്ടി നേതാക്കൾക്കെതിരെ ഇരുവരും അപവാദ പ്രചാരണം നടത്തുകയാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കൾക്കെതിരെ ഗൂഢാലോചന നടക്കുന്നതായും പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിക്കാരൻ ആരോപിച്ചു.

  
അതിനിടെ കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പൊലീസ് സ്റ്റേഷനിലുണ്ട്. വൈറ്റ് ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് ബെംഗളൂരുവിൽ നിന്നുള്ള വിവരം.

ബംഗളുരുവിൽ നിന്നാണ്  സ്വപ്ന സുരേഷ്  തുടർച്ചായി സിപിഎം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വെല്ലുവിളിക്കുന്നത്. കുടുംബത്തിനെതിരെ അടക്കം ഗുരുതര ആരോപണം ഉയർത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഇതിനിടെ സിപിഎം നേരിട്ട് കേസുമായി മുന്നോട്ട് പോവുകയാണ്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എംവി ഗോവിന്ദൻ 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ  ആരോപണത്തിന് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

വിജേഷ് പിള്ളയുമായുള്ള വീഡിയോയിൽ സംഭാഷണം ഇല്ലാതിരുന്നത്  ദുരൂഹമാണെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. വിജേഷിനെയും സ്വപ്നയെയും പ്രതിയാക്കി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ മിണ്ടാതിരിക്കാനാകില്ലെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പ്രതികരണം.