
തിരുവനന്തപുരം: താനൂരിലെ താമിര്‍ ജിഫ്രിയുടെ കൊലപാതക കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. സിബിഐ സംഘം നാളെ താനൂരിലെത്തും. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.
കേസ് അന്വേഷണം സിബിഐക്ക് വിട്ട് ആഗസ്റ്റ് 10ന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കൽ വൈകുകയായിരുന്നു. ഇതോടെ, അടിയന്തര സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും വെളിപ്പെടുത്തലുകളും നേരത്തെതന്നെ പുറത്തുവന്നിരുന്നു.
ഓഗസറ്റ് ഒന്നിന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി കൊല്ലപ്പെടുന്നത്. എന്നാല്‍ ക്രൈം ബ്രാഞ്ച് ഉള്‍പ്പടെ കേസ് അന്വേഷിച്ചാലും തങ്ങള്‍ക്ക് നീതി കിട്ടില്ലെന്ന് താമിര്‍ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പോലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായത്.
സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞിരുന്നു. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് എന്നും ഹാരിസ് ജിഫ്രി വ്യക്തമാക്കിയിരുന്നു.
താനൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ജിനേഷ്, പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ വിപിൻ, ആൽബിൻ ആഗസ്റ്റിൻ എന്നിവർ വിദേശത്തേക്ക് കടന്നതായി താമിർ ജിഫ്രിയുടെ കുടുംബം ആരോപിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പ്രതികൾ വിദേശത്തേക്ക് കടന്നതെന്നും കുടുംബം പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം