കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്കരിച്ചത്.
പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ് സംസ്കാര ചടങ്ങുകൾ ചെയ്തത്. അടക്കുന്നതിന് മുമ്പ് മയ്യത്ത് നമസ്കാരം നടത്തി. ബന്ധുക്കളിൽ ചിലരും ആരോഗ്യവകുപ്പ് അധികൃതരും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ 10ൽ താഴെ ആളുകൾ മാത്രമാണ് ഖബറടക്കച്ചടങ്ങിൽ പങ്കെടുത്തത്.
ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. പുലർച്ചയോടെ മരണം സംഭവിച്ചു. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില് കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം.
ചാത്തമംഗലം പഞ്ചായത്തിലെ നാല് വാർഡുകളിൽ കർശന നിയന്ത്രം ഏർപ്പെടുത്തി. 8,10,12 എന്നീ വാർഡുകളിൽ ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തി. നിപ വൈറസ് സ്ഥിരീകരിച്ച ഒൻപതാം വാർഡ് പൂർണ്ണമായും അടച്ചു.
അതേസമയം, കോഴിക്കോട് രണ്ട് പേർക്ക് കൂടി നിപ രോഗ ലക്ഷണമുണ്ട്. 158 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 20 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ട്. നിപ ബാധിക്കുന്നവരെ പ്രത്യേക വാർഡിലേക്ക് മാറ്റും.
രോഗം പടരാതിരിക്കാനുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിലെത്തും.
Comments