ഡോക്ടറെ മര്‍ദിച്ച സംഭവം; കോഴിക്കോട്ടെ ആശുപത്രികളില്‍ നാളെ ഡോക്ടര്‍മാരുടെ സമരം

doctors

കോഴിക്കോട്: ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ സമരം. നാളെ രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു.

ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അതേസമയം, ചികിത്സ വൈകിയെന്നാരോപിച്ചാണ് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ.പികെ അശോകന് മര്‍ദനമേറ്റത്. പൊലീസ് നോക്കിനില്‍ക്കെയാണ് ഡോക്ടര്‍ ആക്രമിക്കപ്പെട്ടതെന്നും അതിക്രമം ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കേസ് എടുക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടായെന്നും ഐഎംഎ വ്യക്തമാക്കി. അതേസമയം, ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.