ഡൽഹി:കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്, കെ. ആര്. സുഭാഷ് ചന്ദ്രന് എന്നിവരാണ് പ്രിയ വര്‍ഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
അതേസമയം, അസോസിയേറ്റ് പ്രൊഫസര്‍ നിയമന കേസില്‍ പ്രിയ വര്‍ഗീസിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ഡെപ്യൂട്ടേഷൻ സര്‍വ്വസാധാരണമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. ഡെപ്യൂട്ടേഷൻ യോഗ്യതയ്ക്ക് കുറവാക്കിയാല്‍ പ്രോഗ്രാം കോഡിനേറ്റര്‍മാരാവാൻ അധ്യാപകര്‍ തയ്യാറാവില്ല എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് സത്യവാങ്മൂലം ഫയല്‍ ചെയ്തത്.
പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ യുജിസിയുടെ വാദങ്ങളെ എതിര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയ വര്‍ഗീസ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. പ്രിയ വര്‍ഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍വകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യുജിസി നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നാണ് സര്‍വകലാശാല രജിസ്ട്രാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.
എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തില്‍ കണക്കാക്കാം. സ്റ്റുഡൻറ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂര്‍ സര്‍വകലാശാല പറയുന്നു. യുജിസിയുടെ മാറുന്ന ചട്ടങ്ങള്‍ക്ക് മുൻകാല പ്രാബല്യം നല്‍കാനാവില്ലെന്നാണ് പ്രധാന വാദം. ഇന്ന് കേസ് സുപ്രീം കോടതി പരിഗണിക്കും. അതേസമയം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് യുജിസി ചട്ടപ്രകാരമാണെന്ന് രജിസ്ട്രാര്‍ നല്കിയ സത്യവാങ്മൂലം അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു