അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രം ; തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് വി ഡി സതീശന്‍

google news
 v d satheeshan

തിരുവനന്തപുരം : കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടോയെന്ന് സംശയമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കോവിഡ് കാലത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് തീപിടിത്തമെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം നടക്കുകയാണ്. 

അഴിമതി പിടിക്കപ്പെടുമ്പോള്‍ തീപിടിക്കുന്നത് സര്‍ക്കാരിന്റെ പതിവ് തന്ത്രമാണ്. കുത്തഴിഞ്ഞ നിലയിലാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സർക്കാർ സ്ഥാപനങ്ങളിൽ തീപിടിത്തം സ്ഥിരം സംഭവമാകുന്നു. സ്വർണക്കടത്ത് വിഷയം ഉണ്ടായപ്പോൾ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായി. റോഡ് ക്യാമറ വിവാദം വന്നപ്പോഴും തീപിടിച്ചു. കോവിഡ് കാലത്തെ മരുന്നു കൊള്ളയ്ക്ക് മന്ത്രിമാരടക്കം അന്വേഷണം നേരിടുന്ന വൻ അഴിമതിയാണ് നടന്നത്.

രണ്ട് കൊല്ലത്തിനകം 9 എംഡിമാരാണ് കോർപറേഷനിലെത്തിയത്. വളരെ പ്രതീക്ഷയോടെ ഉണ്ടാക്കിയ സ്ഥാപനമാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ. ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ മരുന്ന് വാങ്ങുന്ന സ്ഥാപനമായി മാറി. എംഡിമാർക്ക് സ്ഥാപനത്തിൽ ഇരിക്കാൻ പേടിയാണ്. ഭാവിയിൽ കേസിൽ പ്രതിയാകുമെന്ന് അവർക്കറിയാം. ഒരു എംഡിയെ പോലും സ്ഥിരമായി ഇരുത്താൻ കഴിയാത്ത സ്ഥാപനമായി മാറി. കോർപറേഷനിലെ മുഴുവൻ ക്രമക്കേടുകളെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags