മാനന്തവാടി: പൊലീസ് ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനെ എലിവിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തി. കുറുമകോളനിയിലെ അര്ജ്ജുന് (24) നെയാണ് എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനമരം താഴെ നെല്ലിയമ്പം കാവടത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കൊലപാതകം നടന്ന വീടിന് സമീപത്തായിരുന്നു അർജ്ജുൻ താമസിച്ചിരുന്നത്. പൊലീസ് ചോദ്യം ചെയ്യലിനിടെ യുവാവ് സ്റ്റേഷനില്‍ വെച്ച് കയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിച്ചതായാണ് സൂചന. കൊലപാതകത്തില്‍ യുവാവിന് പങ്കുണ്ടോ എന്നതിനെ കുറിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.
ജൂണ്‍ 10ന് രാത്രിയിലാണ് റിട്ട. അധ്യാപകന് പത്മാലയത്തില്‍ കേശവന് മാസ്റ്ററും (72) ഭാര്യ പത്മാവതിയും (68) കുത്തേറ്റ് മരിച്ചത്. തുടർന്ന് മാനന്തവാടി ഡി വൈ എസ് പി എ.പി. ചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പ്രദേശത്തെ നിരവധിയാളുകളെ കേസുമായി ബന്ധപ്പെട്ട് ഇതിനകം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അര്‍ജുനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.