തൃക്കാക്കര പണക്കിഴി വിവാദത്തെ തുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അജിതാ തങ്കപ്പൻ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.
നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക. പണക്കിഴി വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുന്നതിനിടെയാണ് നഗരസഭാധ്യക്ഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്.